വെറും 500 രൂപയ്ക്ക് ഉള്ളില്‍, നാടുകാണി ചുരം, മുതുമല ടൈഗര്‍ റിസര്‍വ്വ്, ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്വ് എന്നിവ ഉള്‍പ്പെടുത്തി ഒരു രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന യാത്ര നടത്തണോ?
ഷൊര്‍ണ്ണൂരില്‍ നിന്ന് വൈകിട്ട് 3 മണിയ്ക്ക് പുറപ്പെടുന്ന നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കേറി നിലമ്പൂര്‍ക്ക് എത്തുക. (ടിക്കറ്റ് നിരക്ക് : 20 രൂപ, നിലമ്പൂര്‍ റൂട്ടിന്റെ ഭംഗി ആസ്വദിയ്ക്കാം) വൈകിട്ട് 4.40 നു നിലമ്പൂരില്‍ എത്തിയാല്‍ അവിടെ നിന്ന് വൈകിട്ട് 5.30 നു പുറപ്പെടുന്ന തൃശൂര്‍ - മൈസൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ കേറി മൈസൂര്‍ക്ക് പോകാം. (ടിക്കറ്റ് നിരക്ക് 159 രൂപ) രാത്രി ഏഴരയോടെ മുതുമല ടൈഗര്‍ റിസര്‍വ്വില്‍ ബസ് പ്രവേശിയ്ക്കും. ആന, മാന്‍, കാട്ടുപോത്ത് എന്നിവ ഉറപ്പായും കാണാം. ഒന്നേകാല്‍ മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന കാനന യാത്ര കഴിഞ്ഞ് 9 മണിയ്ക്ക് ശേഷം ബസ് ഗുണ്ടല്‍പെട്ടില്‍ എത്തും. അവിടെ നിന്ന് രാത്രി ഭക്ഷണവും കഴിഞ്ഞ് രാത്രി 11 നു മുന്‍പായി ബസ് മൈസൂര്‍ എത്തും. അല്‍പ സമയത്തെ കാത്തിരിപ്പിന് ശേഷം ഒന്നുകില്‍ 12.30 നു വരുന്ന ബാംഗ്ലൂര്‍ - നിലമ്പൂര്‍ സൂപ്പര്‍ ഡീലക്സ് എയര്‍ ബസില്‍ കേറി നിലമ്പൂര്‍ക്ക് തിരികെ മടങ്ങാം. അല്ലെങ്കില്‍, അതുകഴിഞ്ഞ് 1.45 നു എത്തുന്ന ബാംഗ്ലൂര്‍ - തൃശൂര്‍ സൂപ്പര്‍ ഡീലക്സ് എയര്‍ ബസില്‍ കേറാം (ടിക്കറ്റ് നിരക്ക് 237 രൂപ) ഈ രണ്ട് ബസുകള്‍ക്കും വനത്തില്‍ കേറാനുള്ള അനുമതിയുണ്ട്. നട്ടപ്പാതിരയ്ക്ക് നിശബ്ദമായി, ശാന്തമായി നില്‍ക്കുന്ന ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ് എന്ന കൊടും വനത്തിലൂടെയുള്ള യാത്രയില്‍, പലതരം മാനുകള്‍, കാട്ടുമുയല്‍, ആന എന്നിവയുടെ സാന്നിധ്യം ഉറപ്പ്. പുള്ളിപ്പുലിയെ മിക്കവാറും കാണാം. തുടര്‍ന്ന്‍ നിലമ്പൂര്‍ ബസ് രാവിലെ 5 മണിയ്ക്ക് മുന്‍പും, തൃശൂര്‍ ബസ് 6 മണിയ്ക്ക് മുന്‍പും നിലമ്പൂരില്‍ എത്തും. ശേഷം, രാവിലെ 6.50 ന്റെ ട്രെയിന്‍ ഷൊര്‍ണ്ണൂര്‍ പാസഞ്ചറില്‍ തിരികെ മടങ്ങുക.
(NB: ബസ് യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് പോകുന്നതാണ് നല്ലത്. ബുക്ക് ചെയ്യുമ്പോള്‍ നിലമ്പൂര്‍-മൈസൂര്‍-നിലമ്പൂര്‍ റൌണ്ട് ട്രിപ്പ് ആയി ബുക്ക് ചെയ്‌താല്‍ ഇളവ് ലഭിയ്ക്കും. ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ സീറ്റ് നമ്പര്‍ 1 അല്ലെങ്കില്‍ 2, ഡീലക്സ് ബസില്‍ സീറ്റ് നം.2 ആണ് ഉചിതം)
കടപ്പാട് : വിമൽ
No comments:
Post a Comment