രാവിലെ 10.10നു ഷൊര്‍ണ്ണൂരിടെലൂ കടന്ന്‍ പോകുന്ന താമരശ്ശേരി ബസില്‍ കേറി 11.20 നു പെരിന്തല്‍മണ്ണ വന്നിറങ്ങുമ്പോള്‍, അവിടെ നിന്ന് പുറപ്പെടുന്ന ഗൂഡല്ലൂര്‍ ഇന്റര്‍സ്റ്റേറ്റ് ഓര്‍ഡിനറി ബസ് ആയിരുന്നു എന്റെ ലക്‌ഷ്യം. കേരളത്തെ തമിഴ് നാടുമായി ബന്ധിപ്പിയ്ക്കുന്ന ഓര്‍ഡിനറി ബസുകളില്‍ ഒന്ന്. ഷെഡ്യൂള്‍ ടൈം ആയ 12.45 നു തന്നെ ബസ് പുറപ്പെട്ടു. മിക്കവാറും തിരക്ക് ഉണ്ടാവാറുള്ളതിനാല്‍ കൂപ്പണ്‍ സൗകര്യം ഉണ്ട്. സീറ്റ് ഉറപ്പാക്കാം. പക്ഷെ അന്ന് അത് വേണ്ടി വന്നില്ല. മലപ്പുറത്തിന്റെ വേനല്‍ ചൂടിലൂടെ ബസ് ഗൂഡല്ലൂര്‍ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. വഴിക്കടവ് വരെ അല്പം ബോറടിപ്പിക്കുന്ന യാത്രയാണ്. കനോലി പ്ലോട്ടും നിലമ്പൂര്‍ തേക്ക് മ്യൂസിയവും എല്ലാം എത്രയോ തവണ കണ്ടിട്ടുള്ള വഴിയോര കാഴ്ചകളാണ്... വഴിക്കടവ് വെച്ച് ചായ കുടിയ്ക്കാന്‍ ഒരു അഞ്ചു മിനിറ്റ് ബ്രേക്ക്. തമിഴന്മാര്‍ ബസില്‍ നിറയെ ഉള്ളതിനാല്‍ സീറ്റ് പോകുമോ എന്ന് പേടിയുള്ളതുകൊണ്ടും, ഗൂഡല്ലൂരില്‍ തമിഴ് സ്റ്റൈല്‍ ചായയും കടിയും കഴിയ്ക്കാം എന്ന പ്ലാന്‍ ഉള്ളതുകൊണ്ടും, കൈയില്‍ കരുതിയിരുന്ന രണ്ട് ഓറഞ്ച് ഞാന്‍ അകത്താക്കി. ദാഹവും ചെറിയ വിശപ്പും ഒന്ന് ശമിച്ചു. വഴിക്കടവിലെ ടീ ബ്രേക്ക് കഴിഞ്ഞ്, ബസ് ന്യൂ അമരമ്പലം റിസര്‍വ് ഫോറസ്റ്റിലൂടെയുള്ള ചുരം കയറി തുടങ്ങി. രാത്രിയായാല്‍ ആനയിറങ്ങുന്ന മേഖലയാണ്. കാടിന്റെ പകുതിയോടെ കേരളം അവസാനിച്ച് തമിഴ് നാട്ടില്‍ പ്രവേശിച്ചു. തുടര്‍ന്ന്‍ നാടുകാണിയെന്ന സ്ഥലം. അവിടെ വെച്ച് ബസിലെ തിരക്ക് നന്നായി കുറഞ്ഞു. പിന്നെ ഗൂഡല്ലൂര്‍ക്ക് വളരെ റിലാക്സ്ഡ് ആയിട്ടാണ് ഇരുന്നത്. മുല്ലയും കനകാംബരവും പച്ച ചാണകവും കലര്‍ന്ന തമിഴ് ഗന്ധം അറിഞ്ഞു തുടങ്ങി. വളരെ തിരക്കേറിയ ഒരു പട്ടണമാണ് ഗൂഡല്ലൂര്‍. ഇത്തിരിയോളം മാത്രമുള്ള ബസ് സ്റ്റാന്‍ഡില്‍ കന്നഡക്കാരനും തമിഴനും ആനവണ്ടിയും കൂടെ കുത്തിത്തിരുകിയാണ് കിടക്കുന്നത്. എനിയ്ക്കിനി സുല്‍ത്താന്‍ ബത്തേരിയിലേയ്ക്കാണ് പോകേണ്ടത്. സമയം 3.45 ആയതേ ഉള്ളു. വൈകിട്ട് 5 നാണ് എനിയ്ക്ക് പോകേണ്ട ബത്തേരി ഇന്റര്‍സ്റ്റേറ്റ് ഓര്‍ഡിനറി പുറപ്പെടുന്നത്. തമിഴന്റെ ഹോട്ടലില്‍ നിന്നും ചൂടുള്ള ചായയും ചൂടില്ലാത്ത പഴംപൊരിയും കഴിച്ച് 4.30 നു ഗൂഡല്ലൂര്‍ സ്റ്റാന്‍ഡില്‍ വന്നു പാര്‍ക്ക് ചെയ്ത ബത്തേരി ബസില്‍ ഞാന്‍ കയറി ഇരുന്നു. കൃത്യം 5 മണിയ്ക്ക് നിറയെ തമിഴ് മക്കളും കുറച്ചു മലയാളികളുമായി ആ ബസ് യാത്ര തുടങ്ങി. ദൂരെയേതോ മലനിരകളില്‍ നിന്ന് കേട്ട ഒരു ഇടിമുഴക്കത്തോടെയാണ് അത് ആരംഭിച്ചത്. 'കവിത പോലെ ഒരു യാത്ര' എന്ന് വേണമെങ്കില്‍ ആ യാത്രയെ വിശേഷിപ്പിയ്ക്കാം. ഗ്രാമത്തിന്റെ ശാലീനത ഒട്ടും ചോര്‍ന്നു പോയിട്ടില്ലാത്ത സുന്ദരഭൂമിയിലൂടെയായിരുന്നു ആ യാത്ര. തമിഴ് ചന്തം നിറഞ്ഞു നിന്നിരുന്നു. കടല്‍ നിരപ്പില്‍ നിന്ന് എത്രയോ അടി ഉയരത്തിലായിരുന്നു ആ പ്രദേശങ്ങള്‍! അതുകൊണ്ട് തന്നെ 'ദേവലോകം' എന്ന് വിശേഷിപ്പിയ്ക്കാവുന്ന ദേവല, തേയിലത്തോട്ടങ്ങളുടെ പച്ചപ്പ് കൊണ്ട് സുന്ദരമായ പന്തലൂര്‍, ചേരമ്പാടി, എരുമാട്, താളൂര്‍... അകമ്പടി സേവിച്ചു കൊണ്ട് ചെറിയ മൂടല്‍മഞ്ഞും, ആകാശത്ത് ഇരുണ്ടു കൂടുന്ന മഴമേഘങ്ങളും... മനസ്സ് നിറയുന്ന ഒരു സായാഹ്നം. താളൂര്‍ കഴിഞ്ഞതോടെ വീണ്ടും മലയാള മണ്ണിലേയ്ക്ക്. തുടര്‍ന്ന്‍ ചുള്ളിയോട് ഗ്രാമം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വയനാട്ടിലേയ്ക്ക് നടത്തിയ ഒരു ഫാമിലി ടൂറില്‍ ചുള്ളിയോട് ഉള്ള ഒരു ആദിവാസി ഗ്രാമം സന്ദര്‍ശിച്ചിരുന്നു. രാത്രി 7.15 കഴിഞ്ഞ് ബസ് സുല്‍ത്താന്‍ ബത്തേരിയിലെത്തി. അവിടെ നിന്ന് രാത്രി ഭക്ഷണം കഴിച്ച ശേഷം അടുത്ത ബസിനായി കാത്തു നിന്നു. അത് കോഴിക്കോട് - മൈസൂര്‍ ഇന്റര്‍സ്റ്റേറ്റ് ഫാസ്റ്റ് പാസഞ്ചര്‍ ആണ്. സീറ്റ് നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടുണ്ട്. കണ്ടക്ടറുടെ ഫോണ്‍ വന്നു. ബസ് ഇപ്പോള്‍ ഡിപ്പോയില്‍ വരുമെന്ന് പറഞ്ഞു. അപ്പോഴേയ്ക്കും മൈസൂര്‍ ബസിലെ എന്റെ സഹയാത്രികന്‍ Moh'd Azrr ഒപ്പം എന്റെ സുഹൃത്തുക്കളായ Antony Varghese,Prasanth S K എന്നിവരും അവിടെയ്ക്ക് വന്നു. അവര്‍ രണ്ടു പേരും മറ്റൊരു യാത്രയിലാണ്. ഉടനെ തന്നെ അവിടെ എത്തിയ മൈസൂര്‍ ബസിനു മുന്നില്‍ നിന്ന് ഒരു 'സെല്‍ഫി' ഒക്കെ എടുത്ത ശേഷം ഞങ്ങള്‍ ബസില്‍ കേറി യാത്രയാരംഭിച്ചു. KSRTC-യ്ക്ക് ഈ വര്‍ഷം ലഭിച്ച പുതുപുത്തന്‍ അശോക് ലെയ്ലാന്‍ഡ് ചേസിസില്‍ പണിത ഓട്ടോമാറ്റിക് ഡോര്‍ ഉള്ള ബസ് ആണ്. നല്ല കണ്ടീഷനും ഉഗ്രന്‍ പെര്‍ഫോര്‍മന്‍സും. സ്പീഡിലുള്ള ഡ്രൈവിംഗ് ആയതു കൊണ്ട്, പെട്ടെന്ന് തന്നെ മുത്തങ്ങ വന്യജീവി സങ്കേതത്തിന്റെ ചെക്ക് പോസ്റ്റുകള്‍ മൂന്നും കടന്നു പോയി. ആ സമയം 8.30 യോടടുത്തിരുന്നു. മൂന്നാമത്തെ ചെക്ക് പോസ്റ്റ് കടന്നയുടനെ ദേ... റോഡരികില്‍ ഒറ്റയ്ക്കൊരു പിടിയാന! ഈ ലോറിയെല്ലാം ഇങ്ങനെ വന്നു കിടക്കുന്നതെന്താ എന്ന് നോക്കാന്‍ വന്നതായിരിക്കണം പുള്ളിയും .ഇനിയും മൃഗങ്ങള്വല്ലതുമുണ്ടോ എന്ന് നോക്കാന്‍ ഡ്രൈവര്‍ സമ്മതിയ്ക്കുന്നുണ്ടായിരുന്നില്
കടപ്പാട് : വിമൽ
No comments:
Post a Comment